വാഷിംഗ്ടൺ: സമാധാന കരാറിലെത്തുന്നതിനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനുമായി ഇറാന് നൽകിയ സമയം അവസാനിക്കാൻ ഇനി 48 മണിക്കൂർ മാത്രമാണുള്ളതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രി എട്ടിന് മുമ്പ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ടു തകർക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി.
സമാധാന കരാറിലെത്താൻ ഇറാന് അമേരിക്ക പത്തുദിവസം സമയം അനുവദിച്ചിരുന്നു. തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ആക്രമണത്തെ പവർ പ്ലാന്റ് ഡേയെന്നും ബ്രിഡ്ജ് ഡേ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരും.
തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. കഴിഞ്ഞദിവസം അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തിൽ പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ യുഎസോ ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്.